1982 മാര്‍ച്ച് 17ന്നു വൈകിയിട്ടു എയര്‍ ഇന്ത്യ ക്ക് ബോംബെയില്‍ നിന്നും പുറപ്പെട്ടു രാത്രി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത് .ഏതാണ്ട് 8 മണി ആയിരുന്നു എന്നാണു ഓര്‍മ.. മാര്‍ച്ച് മാസത്തില്‍...,,, അന്ന് ഗള്‍ഫില്‍ മോശമല്ലാത്ത തണുപ്പ് ഉണ്ടായിരുന്നു. ആ കാലത്ത് വിസ സ്ടാമ്പ് ചെയ്തിരുന്നത് ഇന്ന് ചെയ്യുന്നത് പോലെ ഇന്ത്യ യിലെ കുവൈറ്റ് എംബസ്സിയില്‍ നിന്നും ആയിരുന്നില്ല, മറിച് കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ആയിരുന്നു . അതിന്നു ഒരു കുവൈറ്റ് ദീനാര്‍ അടയ്ക്കണമായിരുന്നു. അത് ബോംബെയില്‍ നിന്നും കയറ്റി അയക്കുന്ന എജെന്‍സി വരുന്നവരുടെ കയ്യില്‍ കൊടുക്കാറാണ് പതിവ്. നിര്‍ഭാഗ്യവശാല്‍ , ഞങ്ങളുടെ എജെന്റിനോട് അത് തരാന്‍ മറന്നു പോയി. കുവൈറ്റ് എയര്‍പോട്ടില്‍ എത്തിയപ്പോള്‍ മലയാളം അല്ലാത്ത മറ്റൊരു ഭാഷയും കയ്യില്‍ ഇല്ലാത്തത് കൊണ്ട് ആരോടും ഒന്നും ചോദിക്കാനോ പറയാനോ സാധിച്ചിരുന്നില്ല. ഇന്നത്തെ പോലെ മൊബൈലോ, ഈ അടുത്തായി എടുക്കപ്പെട്ടു പോയ പേജറോ അന്ന് ഉണ്ടായിരുന്നില്ല. ആകെ കയ്യിലുണ്ടായിരുന്നത് സൂപ്പിക്കയുടെ അറബി വീട്ടിലെ നമ്പര്‍ ആയിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും മാറി മാറി അതില്‍ വിളിച്ചു . അത് അറബിയുടെ വീട്ടിലെ നമ്പര്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രണ്ടു പേരും മാറി മാറി സൂപ്പിക്കയല്ലേ എന്ന് ചോദിക്കുമ്പോഴേക്കും മറുഭാഗത്ത് നിന്ന് എന്തോ മറുപടി പറഞ്ഞു കട്ട് ചെയ്യുമായിരുന്നു. കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ ഞാന്‍ ആ കൂട്ടത്തിലെ ഒരാളോട് ചോദിച്ചു അവര്‍ എന്താണ് മറുപടി പറയുന്നത് എന്ന്, അപ്പോളവന്‍ പറഞ്ഞു എന്തോ "ഖല്‍ബ്, ഖല്‍ബ്" എന്ന് പറയുന്നുണ്ടെന്നു..."ഖല്‍ബ്" എന്ന് പറഞ്ഞാല്‍ അത് "ഹൃദയം" ആണെന്ന് എനിക്കറിയാമായിരുന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇത് വരെ കണ്ടിട്ടില്ലാത്ത അറബിക്ക് ഞങ്ങളോട് അത്രക്കും സ്നേഹമോ..?? പിന്നീട് ആണ് മനസ്സിലായത് അവരെ തുരുതുരാ വിളിച്ചു മലയാളത്തില്‍ സംസാരിച്ച് ബുദ്ധിമുട്ടിച്ചപ്പോള്‍ അറബി പെണ്ണിന്നു ദേഷ്യം പിടിച്ചിട്ടു "ഖല്‍ബ്" എന്നല്ല "കല്‍ബ്" (നായ) എന്നായിരുന്നു വിളിച്ചത് എന്ന്
.
രാത്രി കുറെ കഴിഞ്ഞിട്ടും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ തന്നെ ആയിരുന്നു. വിസ അടിപ്പിക്കാന്‍ ഒരു ദീനാര്‍ വീതം കയ്യില്‍ ഇല്ലാത്തതിനാല്‍ പുറത്ത് ഇറങ്ങാന്‍ ഒരു രക്ഷയും ഇല്ല. വിഷപും ഒപ്പം സഹിക്കാനാവാത തണുപ്പും ഞങ്ങളെ അലട്ടുന്നുണ്ടായിരുന്നു. വിശപ്പിന്റെ കാഠിന്യം കൊണ്ട് വാട്ടര്‍ കൂളറിന്റെ അടുത്ത് പോയി ഇടയ്ക്ക് വെള്ളം കുടിക്കാന്‍ ശ്രമിക്കും. പക്ഷെ തണുത്ത വെള്ളം കുടിച്ചു ശീലമില്ലാത്തത് കൊണ്ട് വെള്ളം കുടിക്കാന്‍ സാധിക്കുന്നില്ലായിരുന്നു. അറബികള്‍ക്ക് അന്നും ഇന്നും തണുപ്പായാലും ചൂടായാലും ഐസ് വെള്ളം ആണല്ലോ വേണ്ടത്, അത് കൊണ്ടാവാം എയര്‍പോര്‍ട്ടിലും അങ്ങിനെ തണുത്ത വെള്ളം മാത്രം ഏര്‍പ്പെടുത്തിയത്. 17ന്നു പ്ലെയിനില്‍ നിന്നും കിട്ടിയ ഒരു ലഘുഭക്ഷണം മാത്രമേ കഴിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ. അത് തന്നെ അതിലുണ്ടായിരുന്ന ഒരു കട്ടിയുള്ള ബന്ന്‍ ആദ്യമായി സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ആ ബന്ന്‍ മുന്നിലെ മൂന്നാമത്തെ വരിയില്‍ ഇരിക്കുന്ന ആളുടെ സീറ്റിന്‍റെ അടിയില്‍ ആണ് ഞാന്‍ പിന്നീട് കണ്ടത്. അത് കൊണ്ട് തന്നെ കാര്യമായ ഒരു ഭക്ഷണം ഫ്ലൈറ്റില്‍ നിന്നും കിട്ടിയില്ല എന്ന് തന്നെ പറയുന്നതാവും ശരി . ഭക്ഷണമോ പുതപ്പോ മറ്റോ ഇല്ലാതെ ഒരു രാത്രി മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്നും നടന്നും കഴിച്ചു കൂട്ടി. രാവിലെ ആയി കുറെ കഴിഞ്ഞപ്പോള്‍ അവിടെ ജോലി ചെയ്യുന്ന ഒരു അറബി എന്നെ കണ്ടു എന്തൊക്കെയോ ചോദിച്ചു. തലേ ദിവസം മുതല്‍ തന്നെ അയാള്‍ കാണാന്‍ തുടങ്ങിയത് കൊണ്ട് ചോദിച്ചതാവാം " ഇന്ത്യന്‍ സ്കൂള്‍ സ്ടുടെന്റ്റ്" ആണോ" എന്ന്.. ഇന്ത്യന്‍" എന്നും സ്കൂള്‍ എന്നും സ്ടുടെന്റ്റ് എന്നും മാത്രം മനസ്സിലായി. ഞാന്‍ വേഗം എന്റെ കയ്യിലെ വിസയും പാസ്പോര്‍ട്ടും കാണിച്ചു കൊടുത്തു. അയാള്‍ക്ക് സംഗതി മനസ്സിലായിട്ടാവം എന്ന് തോന്നുന്നു എനിക്ക് ഒരു ദീനാര്‍ എടുത്തു തന്നു കൊണ്ട് പറഞ്ഞു "ആ കൌണ്ടറില്‍ പോയി വിസയും പാസ്പോര്‍ട്ടും ഈ ഒരു ദീനാറും കൊടുക്കൂ" എന്ന്. ഞാന്‍ അങ്ങിനെ ചെയ്തു എന്റെ വിസയും അടിച്ചു കിട്ടി. അപ്പോഴേക്കും കുവൈറ്റ് സമയം ഏതാണ്ട് പതിന്നോന്നു മണി കഴിഞ്ഞിരുന്നു. മറ്റുള്ള രണ്ടു പേരും അപ്പോഴും അവിടെ തന്നെ ഇരിക്കുകയായിരുന്നു. ഇരുവരും എന്നോട് പറഞ്ഞിരുന്നു നീ പുറത്തു പോയ ഉടനെ നമ്മുടെ ആരെങ്കിലും അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം എന്ന്. ഒന്നും അറിയാത്ത ഞാന്‍ സങ്കടത്തോടെയും കുറച്ചു ഉള്‍ഭയത്തോടെയും കൂടി പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു നില്‍ക്കുമ്പോള്‍അതാ അവിടെ ഒരു സൈഡില്‍ സൂപ്പിക്ക ഞങ്ങളെ കാത്തു നില്‍ക്കുന്നു. ഞങ്ങള്‍ വന്ന അതെ ഫ്ലൈറ്റില്‍ ഒരു പെരിങ്ങത്തൂര്‍കാരന്‍ ഉണ്ടായിരുന്നു. എന്തോ ഭാഗ്യതിന്നു അയാള്‍ സുപ്പിക്കയുടെ റൂമിന്റെ അടുത്തേക്കായിരുന്നു ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ പോയത്. അയാള്‍ സൂപ്പിക്കയോടെ പറഞ്ഞിരുന്നു പേരാമ്പ്രക്കാര്‍ രണ്ടു മൂന്നു പേര്‍ ഫ്ലൈറ്റില്‍ ഉണ്ടായിരുന്നു എന്ന്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് സൂപ്പിക്ക എയര്‍പോര്‍ട്ടില്‍ വന്നത്. സൂപ്പിക്ക എയര്‍പോര്‍ട്ടില്‍നിന്നും ഒരു സാന്ഡ് വിച്ചും പെപ്സിയും വാങ്ങി തന്നു. അസഹ്യമായ വിശപ്പുന്ടെങ്കിലും ആദ്യമായി പെപ്സി കുടിക്കുകയായത്കൊണ്ടാണോ എന്നറിയില്ല അത് കുടിക്കാന്‍ എനിക്ക് പറ്റിയില്ല. വേറെ രണ്ടു സാണ്ട് വിച്ചും പെപ്സിയും കൂടി വാങ്ങി തന്നു രണ്ടു ദീനാറും തന്നു സൂപ്പിക്ക എന്നോട് പറഞ്ഞു "ഇത് അവര്‍ക്ക് കൊണ്ട് പോയി കൊടുക്കൂ, നീ പോയാല്‍ പോലീസുകാര്‍ ഉള്ളിലേക്ക് കടക്കാന്‍ സമ്മതിക്കും, ഞങ്ങളെ അകത്തേക്ക് കടത്തി വിടില്ല എന്ന്".. ഞാന്‍ അതുമായി എയര്‍പോര്‍ട്ടിന്‍റെ അകത്തേക്ക് പോയി. പോലീസ് ആദ്യം വിസമ്മതിചെങ്കിലും പിന്നീട് സമ്മതിച്ചു. പക്ഷെ അവരുടെ ഒറിജിനല്‍ വിസ അവരുടെ കയ്യില്‍ ഇല്ലാത്തത് കാരണം അവരുടെ സ്പോണ്‍സര്‍ വന്നാല്‍ മാത്രമേ അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞു. അങ്ങിനെ അവര്‍ സ്പോണ്സര് വരുന്നത് വരെ പിന്നെയും അവിടെ തന്നെ കാത്തിരിക്കേണ്ടി വന്നു .
ആദ്യത്തെ മൂന്നു വര്‍ഷം ദുരിതങ്ങളുടെയും കഷ്ട്പ്പാടുകളുടെയും ഒരു കാലഘട്ടം തന്നെ ആയിരുന്നു... അറിയില്ലെങ്കിലും എടുക്കാത്ത ജോലികള്‍ ഇല്ല എന്ന് തന്നെ പറയാം.. ഹൗസ് ബോയ്, ടീ ബോയ് മുതല്‍ എല്ലാ ജോലികളും.... ഒരിക്കല്‍ അറബിയുടെ കാര്‍ കഴുകാന്‍ പറഞ്ഞു. കാറിന്റെ മുകളില്‍ കഴുകാന്‍ എനിക്ക് ഉയരം പോരായിരുന്നു.. അറബി വന്നപ്പോള്‍ കാണുന്നത് ബക്കറ്റും വെള്ളവും ആയി കാറിന്റെ മുകളില്‍ കയറി നില്‍ക്കുന്ന എന്നെ ആയിരുന്നു... അദ്ദേഹത്തിനു ദേഷ്യ പിടിച്ചതോടൊപ്പം ചിരിയും വന്നു, എന്നിട്ട് എന്നോട് ഇറങ്ങാന്‍ പറഞ്ഞു.
ഒരിക്കലും മറക്കാനാവാത്ത ജോലിയാണ് ഏതാണ്ട് ഒരു വര്‍ഷം ഒരു മെസ്സില്‍ ചെയ്തത്. ഏതാണ്ട് എണ്‍പതിന്നു മുകളില്‍ ആളുകള്‍ താമസവും അത് കൂടാതെ നൂറില്‍ മുകളില്‍ ആള്കാര്‍ക്ക് പുറത്ത് ഭക്ഷണവും തയ്യാറാക്കുന്ന ഒരു മെസ്സ് ആയിരുന്നു.. പൊറാട്ടക്ക് പൊടി കുഴയ്ക്കുന്നതിന്നിടയില്‍ നനവുള്ള പൊടി ഉരുട്ടി പൊക്കുമ്പോള്‍ കയ്യില്‍ കനം തൂങ്ങി കാല്‍ നിലത്ത് നിന്നും പൊങ്ങി പോകുമായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല... മെസ്സില്‍ ഹെല്‍പര്‍ ആയി ജോലി ചെയ്യുന്നവരോട് അവിടെ താമസിക്കുന്ന വലിയ വലിയ കമ്പനികളിലും മറ്റും ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ക്ക് ഒരു പുച്ഛം തന്നെ ആയിരുന്നു എന്ന് മാത്രമല്ല ഒരു അടിമയെ പോലെ ആയിരുന്നു കണ്ടിരുന്നത് (ഇന്നും അതെ മനസ്സ് തന്നെയാണ് മലയാളികള്‍ക്ക് ഇടയില്‍ ഉള്ളത്) . മെസ്സില്‍ നിന്നും ജോലി കഴിയണം എങ്കില്‍ രാത്രി പന്ത്രണ്ട് മണി കഴിയുമായിരുന്നു.. ക്ലീനിങ്ങും കഴിഞ്ഞു മെസ്സ് മുതലാളിയും മറ്റൊരാളും കൂടി വെയ്സ്റ്റ് ബക്കറ്റ് പൊക്കി പുറത്തു കൊണ്ട് പോയി കളയാന്‍ എന്റെ തലയില്‍ വെച്ച് തരുമായിരുന്നു. ആ ബക്കറ്റിന്റെ നീളം എന്റെ നീളത്തെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നു. ഞാന്‍ ബക്കറ്റും തലയില്‍ വെച്ച് പുറത്തേക്ക് പോവുമ്പോള്‍ ഒരു ഹിന്ദിക്കാരന്‍ തമാശയായി ചോദിക്കുമായിരുന്നു "ബക്കറ്റ് കാ നീച്ചേ കൊയീ ഹേ " (ഈ ബക്കറ്റിന്റെ കീഴെ ആരെങ്കിലും ഉണ്ടോ??) എന്ന്
നാട്ടില്‍ നിന്നും വരുന്നതിന്റെ മുമ്പ് ഗള്‍ഫില്‍ പോയ ആളുകളുടെ കുടുംബക്കാരോട് ഗള്‍ഫിലുള്ള ആളുടെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ പലപ്പോഴും കേട്ടിരുന്ന മറുപടി "അവന്നു ആകെ രണ്ടു മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടര മണിക്കൂറെ ജോലിയുള്ളൂ... ബാക്കിയുള്ള സമയം ചൂട് കാലാവസ്ഥ ആയതു കൊണ്ട് വെള്ളത്തിന്റെ ടാങ്കില്‍ (ബാത്ത് ടബ്) ഇരുന്നു വല്ല ബുക്കും വായിചിരിക്കലാ".. അതൊക്കെ കേട്ടപ്പോള്‍ അവരോടു മനസ്സില്‍ അസൂയ തോന്നുമായിരുന്നു... മാത്രമല്ല ഇടക്കൊക്കെ എന്റെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യം "എന്ത് കൊണ്ട് ആണ് അവര്‍ക്ക് രണ്ടോ രണ്ടരയോ മണിക്കൂര്‍ മാത്രം ജോലി" എന്നാതായിരുന്നു....... പക്ഷെ ഗള്‍ഫില്‍ എത്തിയപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത്.... ....,,, വീട്ടുകാര്‍ പറഞ്ഞു സന്തോഷിക്കുന്ന രീതിയല്ല ഇവിടെ.... രണ്ടോ രണ്ടരയോ മണിക്കൂര്‍ മാത്രമേ ഉറക്കമുള്ളൂ.... ബാക്കി സമയം മുഴുവന്‍ ജോലിയും...... മുകളില്‍ സൂചിപ്പിച്ചത് പോലെ ബാത്ത് ടബില്‍ കിടക്കുന്ന ചിലരെയും കണ്ടിരുന്നു.. പക്ഷെ അത് ചൂടിന്റെ കാഠിന്യം കൊണ്ട് ആയിരുന്നില്ല..... നേരെ മറിച്ചു സ്പോണ്സറുടെ മര്‍ദ്ദനത്തിന്‍റെ പുകച്ചില്‍ മാറ്റാന്‍ ആയിരുന്നു ബാത്ത് ടബില്‍ കിടന്നിരുന്നത്..!!!!!
കരഞ്ഞു തലയണ നനയാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല.. പക്ഷെ മുമ്പ് ഞാന്‍ എഴുതിയത് പോലെ ദാരിദ്ര്യവും കുടുംബ പ്രാരാബ്ദവും എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുകയായിരുന്നു !!!!
Really heart touching experiences.The new generation should understand the real stories of success full people
ReplyDeleteThanxs a lot for sharing these thing through FB.....
അഹമ്മദ് ഇനിയും എഴുതുക. വളരെ സത്യസന്ധമായ അവതരണം.
ReplyDelete