പണംപയറ്റിന്റെ സാമ്പത്തിക ശാസ്ത്രം
തയ്യാറാക്കിയത് : നൗഷാദ് നിടൂളി
"മ്മളെ മോളെ കല്യാണം അടുത്ത കൊല്ലം തന്നെ നടത്തണം"
"സാരല്ല നബീസാ.. ഇമ്മക്ക് നടത്താം... മോളെ കല്യാണന്തിന്നു ചുരുങ്ങിയത് രണ്ടു ലക്ഷം ഉറുപ്പിക വേണ്ട്യെരും .മ്മള കയ്യിലുള്ളതും ഇന്‍റെ ഉള്ള പൊന്നും കൂടി വിറ്റാലും ചെലപ്പം ഒന്നൊന്നര ലക്ഷം ആക്വേയ്ക്കും..ബാക്കിക്ക് എന്താ ചെയ്യാന്നാ എന്റെ ആലോചന"
"ഇങ്ങള്‍ എന്ത് പേടിക്കാനാണെയ് ..ഇങ്ങളെ പയറ്റ് കല്യാണത്തിന്റെ അന്ന് കഴിക്കാം.. ചെലപ്പം പത്തയിമ്പതിനായിരം ഉറുപ്പിക കിട്ട്വേയ്ക്കും.. അങ്ങിനെ ഒരു കടോം ഇല്ലാതെ ഇമ്മളെ മോളെ കല്യാണം അങ്ങ് കഴിക്കാം"
ഇത് നമ്മുടെ നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ വീടുകളുടെ ഉള്ളില്‍ നടക്കുന്ന സംസാരത്തിന്റെ ഒരു നേര്‍ ചിത്രം.. കടത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ പണംപയറ്റിന്റെ (ചില പ്രദേശങ്ങളിലെ കുറികല്യാണം) റോള്‍ എന്താണ് സമൂഹത്തില്‍ എന്നുള്ളതിന്റെ വലിയ ഒരു ഉദാഹരണം...
പണംപയറ്റിന്റെ ചരിത്രം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടന്‍ ഉയര്‍ന്നുവരുന്നതിനു മുമ്പ് അഥവാ വെള്ളക്കാരന്‍ അധിനിവേശങ്ങള്‍ നടത്തുന്നതിനു മുമ്പ് ആഫ്രിക്കയിലേയും ഏഷ്യയിലേയും തദ്ദേശീയ ഗ്രാമീണ സമൂഹങ്ങളില്‍ കുറിക്കല്യാണത്തോട് (പണംപയറ്റ്) സാമ്യമുള്ള ധനവിനിമയ സംവിധാനങ്ങള്‍ നിലനിന്നിരുന്നു. കോളണി രാജ്യങ്ങളെ വിഭവചൂഷണം ചെയുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കിടയില്‍ സംസ്കാരപഠനം നടത്താന്‍ 1800കളില്‍ ബ്രിട്ടന്‍ മിഷനറിമാരുടെ സംഘങ്ങളെ ഇവിടങ്ങളിലേക്ക് അയക്കുകയുണ്ടായി. ആധുനിക നരവംശ ശാസ്ത്രത്തിന്റെ തുടക്കംത്തന്നെ അങ്ങിനെയായിരുന്നുവല്ലോ. ഇത്തരം സംഘങ്ങളുടെ കണ്ടെത്തലുകളില്‍ സ്വയംപര്യാപ്തമായ ഗ്രാമങ്ങളുടെ സാമ്പത്തികാസൂത്രണകഥ പറയുന്നുണ്ട്.
കേരളത്തില്‍ കുറിക്കല്യാണം ശക്തമായി നിലനിന്നിരുന്നത് മലബാറിലെ ഗ്രാമങ്ങളിലാണ്. ഒറ്റപ്പെട്ടനിലയില്‍ മറ്റു ഭഗങ്ങളിലും ഇല്ലാതില്ല. കിഴകെ മലബാറില്‍ പണംപയറ്റ് എന്നാണ് ഇത് അറിയപെടുന്നത്. വിഖ്യാത സാമൂഹ്യ ശാസ്ത്രക്കാരന്‍ എം. എല്‍. ശ്രീനിവാസന്‍, ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ പാശ്ചാത്യവത്കരണം നടത്തിയതിന്റെ ഫലമായി ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഉല്‍പാദന സംമ്പത്ത്വ്യവസ്ഥക്കും അതിന്റെ ചൂഷണരഹിത ഇടപാടുകള്‍ക്കും അന്ത്യം സംഭവിച്ചതായി പരാമര്‍ശിക്കുന്നുണ്ട്.
പണം പയറ്റിന്‍റെ സാമൂഹികധര്‍മം
വയലുകളും പുഴകളും പാറക്കെട്ടും ചേര്‍ന്ന പ്രകൃതിയുടെ ഏറ്റവും സന്തുലിതമായ ജീവിതത്തിന്റെ ഭാഗമായിരുന്നു നമ്മുടെ ഗ്രാമങ്ങളും. ഇത്തരം വിഭവസമൃദ്ധി ഉള്ളതിനാല്‍ തന്നെ ഗ്രാമീണരുടെ ജീവിതവും മിക്കവാറും അവയെയെല്ലാം ആശ്രയിച്ചായിരുന്നു. കൃഷി, മരംവെട്ടല്‍, കല്ലുകൊത്തല്‍, കെട്ടിടനിര്‍മാണം, അങ്ങിനെ...ഈ തൊഴില്‍ മേഖലയില്‍ മുതലിറക്കാന്‍ കെല്‍പുള്ളവര്‍ മുതലാളിയാവുകയും മറ്റുള്ളവര്‍ തൊയില്‍ശൃഖലയില്‍ തൊഴിലാളികളാവുകയും ചെയ്തു. കൂടുതല്‍ പേരും തൊഴിലാളികളായിരുന്നു. ഈ തൊഴിലാളികളെ സംമ്പന്തിചേടത്തോളം സ്വന്തമായി മുതലിറക്കി വന്‍കിട കൃഷിയും വ്യാപാരവും തുടങ്ങുക സാധാരണ ഗതിയില്‍ അസാദ്ധ്യവും മായിരുന്നു. അവിടെയാണ് ‘പണം പയറ്റ്’ അതിന്റെ ചരിത്രപരമായ ധര്‍മ്മം നിര്‍വഹക്കുന്നത്. ദരിദ്രനുപൊലും മുതലിറക്കാന്‍ കഴിയുമാറ് ചൂഷണരഹിതമായ മൂലധന സമാഹരണമാണമായിരുന്നു ഇതിലൂടെ സാധിച്ചത്. അതേപോലെ തൊഴിലാളി സമൂഹത്തിന്റെ വരുമാനം ദിവസ കൂലിയായതിനാല്‍ വീടു വെക്കുക,കല്യാണച്ചെലവ് പോലുള്ള അത്യാവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുക ബുദ്ധിമുട്ടായിരുന്നു. വര്‍ഷാവര്‍ഷം പണം പയറ്റ് ഒരളവോളം അത് പരിഹരിച്ചുപോന്നു.
ഗ്രാമീണരില്‍ നൂറ് പേര്‍ കൂലിതൊഴിലാളികളാണെങ്കില്‍ വര്‍ഷാവര്‍ഷം അവരില്‍ പത്തുപേരുടെയെങ്കിലും സാമ്പത്തികാവിശ്യങ്ങള്‍ നിറവേറ്റുവാന്‍ പണം പയറ്റിലൂടെ സാധിക്കുന്നു.ഓരോ വര്‍ഷവും നടക്കുന്ന പണം പയറ്റില്‍ എല്ലാ ഗ്രാമീണരും ചെറിയ തുക കടമായി നല്‍കുകയും അടുത്തവര്‍ഷം തിരിച്ചു വെക്കുകയും ചെയ്തു പോന്നു.ഇങ്ങനെ ഇടപാടു ചേര്‍ന്നും മുറിഞ്ഞു കൊണ്ടുളള വാര്‍ഷികചക്രങ്ങളിലുടെ സ്വൈര്യമായിട്ടാണ് ഗ്രാമസാമ്പത്തിക ജീവിതം മുന്നോട്ട് പോയത്.ധാരാളമാളുകള്‍ ഒരോ പണം പയറ്റിനും ശേഷം വീട്,കല്ല്യാണം,വിദ്യാഭ്യാസം തുടങ്ങിയ അഭിവൃദ്ധിയുടെ നാഴികക്കല്ലുകള്‍ പിന്നിട്ടു.പണം പയറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നുത് അപമാനമായാണ് നാട്ടുകാര്‍ കണക്കാക്കിയിരുന്നത്.സാമൂഹിക കൂട്ടാഴ്മയുടെ ശക്തിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.ഈ പ്രക്രിയയുടെ ഏറ്റവു സാമാന്യമായ ധര്‍മ്മങ്ങളില്‍ പ്രാധാനം മതസഹിഷ്ണുത തന്നെയായിരുന്നു.കേരള സമൂഹം മതധ്രൂവൂകരണഘട്ടത്തിനു സാക്ഷിയാവുന്ന ഈ ഘട്ടത്തില്‍ ഇത് എടത്തുപറയണം.സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തില്‍ തന്നെ നിലനിന്നിരുന്ന മതസാഹോദര്യം വഴി കെട്ടുരുപ്പുളള ഗ്രാമങ്ങള്‍ പണ്ടു നമ്മുക്കുണ്ടായിരുന്നു. പരസ്പര നല്ല ധാരണ നിലനിര്‍ത്തുന്നതില്‍ പണം പയറ്റ് വിജയിച്ചിട്ടുണ്ട്. പണം പയറ്റിന്‍റെ ചിട്ടവട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയം അത് നടത്തിയിരുന്നതും പങ്കെടുത്തിരുന്നതും ഉളളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വ്യത്യാസം കൂടാതെയായിരുന്നു.
ഇന്നത്തെ തലമുറ
വാഴയും പാടങ്ങളും കന്നുകളും കൃഷിക്കാരും എവിടെയോ പോയി. നാട്ടിലിപ്പോള്‍ വാങ്ങുന്നവര്‍ മാത്രമാണ്. കാടുകളിലേക്ക് റോഡുകള്‍ കയറിപ്പോയി. പാടങ്ങള്‍ കോണ്‍ക്രീറ്റ് കാടുകളായി വറ്റിയ പുഴയിറമ്പിലൂടെ ലോറികള്‍ നീന്തിനടന്നു. കല്ലുവെട്ടുകാര്‍ പോയി പകരം കല്‍വെട്ടുയന്ത്രം വന്നു. എല്ലാ ഉല്‍പാദകരും ഉപഭോക്താക്കളായി. അമ്മദിന്റെയും അതൃമാന്റെയും അനന്തിരവര്‍ അറബിപ്പൊന്ന് തേടിപ്പറന്നു. വാസുവിന്റെയും സദാനന്ദന്റെയും മക്കള്‍ ഡോക്ടര്‍മാരും മാഷന്മാരുമായി..
പഴയ തലമുറയോടൊപ്പം അവരുടെ സാമ്പത്തിക ശാസ്ത്രവും പോഴി. ചലനാത്മകവും ചൂഷണരഹിതവും ഗ്രാമത്തിനകത്തുതന്നെ കറങ്ങുന്നതും സര്‍വോപരി മനുഷ്യബന്ധങ്ങളെ വിലമതിക്കുന്നതുമായ ‘കുറിക്കല്യാണ’ത്തിന്റെ സാമൂഹികബോധം കാലാഹരണപ്പെട്ടു. പണം സ്വരൂപിക്കേണ്ടിവരുന്ന അത്യാവശ്യങ്ങള്‍ക്കായി പഴമക്കാര്‍ രൂപപ്പെടുത്തിവെച്ച ആത്മാവും ശരീരവുമുള്ള സംവിധാനത്തിനു പകരം പുതിയതലമുറ ഒറ്റപ്പെടലിന്റേതായ ദുഷ്കരവും സങ്കീര്‍ണവുമായ മാര്‍ഗങ്ങളെ വരവേറ്റു.
പുതിയ തലമുറയിലെ എഞ്ചിനീയര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും രാഷ്ട്രീയക്കാരനും ഡോക്ടര്‍ക്കും അധ്യാപകനും ഉദ്യോഗസ്ഥനുമൊക്കെ കുറിക്കല്യാണം പുച്ഛമായ, അപമാനമായി. കല്യാണം വീടുപണി മുതലായ അത്യാവശ്യങ്ങള്‍ക്ക് ഒറ്റക്കൊരുവെക്തിക്ക് ഒരുപാട് പണം പെട്ടന്ന് ശേഖരിക്കാനാവാതെ വരുമ്പോള്‍ സമൂഹം ജൈവികമായി പണിതെടുത്ത ഒരു സാമൂഹിക സാംസ്കാരിക സ്വത്തായിരുന്നു കുറിക്കല്യാണം. പക്ഷേ ഇന്ന്, പ്രൊവിഡന്റ് ഫണ്ട്, ആധാരം, സര്‍വീസ് ബുക്ക് തുടങ്ങിയ ഈടുവെപ്പുകളിന്‍മേല്‍ ബ്ളേഡില്‍നിന്നോ ബാങ്കില്‍നിന്നോ കൊള്ളപ്പലിശക്ക് കടമെടുത്ത് തുലയുന്ന പുതിയ സമ്പ്രദായം അംഗീകരക്കപ്പെട്ടു. അങ്ങിനെ കടംവാങ്ങി വീടുവെച്ചും പെണ്‍മക്കളെ കെട്ടിച്ചും റിട്ടയര്‍മെന്റ് ആവുംവരെ പലിശയടച്ച് കടത്തില്‍നിന്നും വിടുതിനേടാനാവാതെ, ബാങ്കുകള്‍ക്ക്വേണ്ടി ജീവിതകാലം മുഴുവന്‍ അധ്വാനിക്കുന്ന പുതിയ അര്‍ഥശാസ്ത്രം നിലവില്‍ വന്നു.
വട്ടിപലിശയുടെ വരവ്
ഗള്‍ഫ് കുടിയേറ്റവും ആധുനിക വിദ്യാഭ്യാസവുമാണ് നമ്മുടെ ഗ്രാമങ്ങളുടെ സ്വതസിദ്ധമായ നലനില്‍പ്പിനെ അട്ടിമറിച്ചത്. ഗള്‍ഫ് പണത്തിന്റെ തളളികയറ്റത്തോടെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ മറുനാടന്‍ തൊഴിലാളികളുടെ ഇരച്ചുകയറ്റം തന്നെ മലബാറില്‍ സംഭവിച്ചു. ഇതോടെ തദ്ദേശീയമായ തൊഴിലാളി ശൃംഖല നശിച്ചു.
അവരുടെ സംസ്കാരവും മറുവശത്ത് ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനവും തദ്ദേശീയ രുപങ്ങളോട് ഒരു തരം അപകര്‍ഷതാബോധം ഉളളവരാക്കി ജനതെയെ മാറ്റികൊണ്ടിരുന്നു.അതോടൊപ്പം ചൂഷകസംമ്പദവ്യവ്സ്ഥയുടെ നീരാളികൈകളായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പരിജയപെടുത്തപെട്ടു.സംങ്കീര്‍ണ്ണമായ ഈ ബഹുതല പ്രക്രിയയില്‍ സമൂഹത്തിന്റെ മനോഹരവും സുദൃഡവുമായിരുന്ന കൂട്ടാഴ്മകളും പരസ്പരബന്ധങ്ങളും തകര്‍ന്നു തരിപ്പണമായി.വ്യക്തിയും സമൂഹവവുമെന്ന സാകല്യത്തില്‍നിന്ന് വ്യക്തിയും ബാങ്കുമെന്ന ആധുനിക ക്രമത്തിലേക്ക് ജീവിതം വഴി മാറിയപ്പോള്‍ ഗ്രാമം എന്ന സംങ്കല്‍പ്പം തന്നെ അവസാനിക്കുയായിരുന്നു.അങ്ങനെ സനേഹവിശ്വാസങ്ങള്‍ക്കുമേല്‍ പടുത്തു ഉയര്‍ത്തിയ ‘ഇടപാടു’ കള്‍ ബാംങ്കിങ്ങിന്റെ ലോകക്രമത്തില്‍ അനാവിശ്യമായിതീര്‍ന്നപ്പോള്‍,സ്വാഭാവികമായും കുറിക്കല്ല്യാണത്തിനും മരണകുരുക്കുവീണു.
ആധുനുകതയുടെ തളളികയറ്റവും ഗള്‍ഫ് പണത്തിന്റെ അധിനിവേശവും സൃഷ്ടിച്ച ജീവിതശീലം സാധാരണ ഗ്രാണീന്റെ സ്വപ്നങ്ങളില്‍പോലും ഇടംതേടിയപ്പോഴാണ് തമ്മിഴ്നാട്ടില്‍ നിന്ന് വട്ടിപലിശക്കു കടം കൊടുക്കുന്ന കഴുത്തറുപ്പന്‍മാര്‍ ഇങ്ങോട്ട് കടന്നുവരുന്നത്.അങ്ങനെയാണ് കൊച്ചുകവലകളില്‍പോലും ‘സ്വര്‍ണ്ണപ്പണയത്തിന്മേല്‍ പണം കൊടുക്ക’മെന്ന ബോര്‍ഡുകള്‍ ഉയരുന്നത്.സ്വപനങ്ങള്‍ക്ക് വിലപേശി കുരയും തറവാടും കടംകേറി മുടിഞ്ഞു കൂട്ടആത്മഹത്യയുടെ പത്രവാര്‍ത്തകള്‍ പെരുകിപെരുകിവന്നതും ഇങ്ങനെയൊക്കെയാണ്.......
അണ്ണാച്ചിപലിശ തരുന്ന വാഗ്ദാനത്തെപറ്റി എന്നാലും നാട്ടിന്‍ പുറത്തുകാരന്‍ നല്ലതേ പറയൂ.കാരണം ‘ഓറ് സ്നേഹംമുളളവരാ,ഇടുവെക്കാതെ പണം തര്വാച്ചാല്‍ അത് സ്നേഹമുളളതു കൊണ്ടല്ലേ,പലിശ അത് ഓര്‍ക്ക് ലാഭം വേണ്ടേ? ന്നാലും പണയം വെക്കാന്‍ ആധാരം പോലുമില്ലാതെ നമ്മുക്ക് മോളേ കെട്ടിക്കാനും പുര നന്നാക്കാനും സൂക്കേട് വന്നാല്‍ ആസ്പത്രീ പോകാനും മരുന്ന് വാങ്ങാനും എവിടെന്നാ പൈസാ....’ ഏറ്റവും അത്യാവിശ്യമുളള കാര്യങ്ങള്‍ക്കു അല്‍പ്പം പണം അധികം വേണ്ടിവരുമ്പോള്‍ അയാള്‍ വട്ടിവലിശക്കാരനെ മാത്രമാണോര്‍ക്കുക.അങ്ങനെ ഔരായുസ്സിന്റെ അധ്വാനശേഷിക്കുമുഴുവന്‍ കഴുത്ത് വെട്ടുന്ന പലിശകാരന്റെ മുന്നില്‍ നേതിക്കേണ്ടിവരികയാണ്.ജീവിതത്തില്‍ ഇനി എന്തു പ്രതീക്ഷിക്കാനെന്ന ചോദ്യവുമായി ബസ്റാന്‍ഡിലും ചായമക്കാനിയിലും ഒരോ നാട്ടിന്‍ പുറത്തുകാരനും തലകയ്യില്‍ താങ്ങി തകര്‍ന്നിരിക്കുമ്പോള്‍ പഴമകള്‍ കൈവിട്ടതിന്റെ ചേതത്തിലേക്ക് പിന്നെയും കണക്കുകള്‍ പെരുകുകയാണെന്ന് ആരോര്‍ക്കുന്നു
പഴയ തലമുറയിലെ കുട്ടികള്‍ക്ക് ഇടയില്‍ പോലും പയറ്റുകള്‍ ഉണ്ടായിരുന്നു.. സ്കൂള്‍ അവധിക്കാലത്ത് മിട്ടായി കച്ചവടം വെക്കാന്‍ പണം ഒരുക്കിക്കൂട്ടിയത് ഇത്തരം പയറ്റുകളിലൂടെ ആയിരുന്നു..സമൂഹത്തിന്‍റെ ഒരു ചെറിയ ഭാഗമായി മാറാന്‍ കുട്ടികള്‍ വരെ ശ്രമിച്ചിരുന്നു. പക്ഷെ ഇന്നത്തെ പുതിയ തലമുറക്ക് പണം പയറ്റുകളൊക്കെ അധികപറ്റായി അനുഭവപ്പെടുകയും ഇത്തരം പരസ്പര സഹായ സഹവര്‍ത്തിത രൂപങ്ങളെ ഒഴിവാക്കി നിര്‍ത്തുകയും ഭീമന്‍ പലിശക്കാരുടെ കയ്യിലേക്ക് തല വെച്ച് കൊടുക്കുകയുമാണ് ചെയ്യുന്നത്.
സമൂഹത്തിന്‍റെ സാമ്പത്തികസഹകരണത്തിന്റെയും പരസ്പര സഹവര്‍ത്തിത്തതിന്റെയും ഇത്തരം അടയാളങ്ങളെ കാത്തു സൂക്ഷിക്കേണ്ടത് മനുഷ്യത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്..
വാല്‍ക്കഷ്ണം:
പയറ്റ് പീടികയുടെ മുമ്പില്‍ ഈന്തപ്പന ഓലക്കിടയിലെ ബോര്‍ഡ് കണ്ടു ഒരു ഗള്‍ഫുകാരന്‍ ചോദിക്കുകയാ "അല്ല ഇപ്പോഴും ഉണ്ടോ ഇങ്ങനെ പട്ടയും തൂക്കി പയറ്റു കഴിക്കല്‍"